ഈ ലോകത്തിൽ എനിക്കേറ്റവും ഇഷ്ടമുള്ള വിഷയം ആണ് പ്രണയം. പ്രണയമെന്നു കേട്ടാൽ ഞാൻ വാചാലയാകും. കാരണം പ്രണയത്തെ പ്രണയിക്കാൻ ഏറെ ഇഷ്ടമാണെനിക്ക്.
പ്രണയം മിഥ്യയായ ഒരു സത്യമാണ്, സത്യമായൊരു മിഥ്യയുമാണ്. ഉണ്ടെങ്കിൽ ഉണ്ട്. ഇല്ലെങ്കിൽ ഇല്ല. പ്രണയിക്കുന്ന മനസ്സിനെ ആശ്രയിച്ചിരിക്കുന്ന ഒരു പ്രഹേളികതന്നെയാണ്.
പ്രണയത്തിൻറെ അർത്ഥതലങ്ങളെ മനസ്സിലാക്കിക്കൊണ്ട് പ്രണയിക്കാൻ തുടങ്ങിയാൽ അതൊരു സ്വർഗ്ഗമാണ്. അകക്കണ്ണുകൊണ്ടുമാത്രം കാണാൻ കഴിയുന്ന, മനസ്സുകൊണ്ടുമാത്രം തൊട്ടറിയാൻ കഴിയുന്ന സ്വർഗ്ഗാ നുഭൂതി. നാമറിയാതെ നമുക്കു ചുറ്റും വലം വയ്ക്കുന്ന, ഒരിളം കാറ്റുപോലെ നമ്മെ പൊതിയുന്ന ലോലമായൊരാവരണമാണ് പ്രണയം. എപ്പഴോ തോന്നി പിന്നെപ്പഴും തോന്നുന്ന മറക്കാനാവാത്ത ഇഷ്ടമാണ് പ്രണയം. അറിയാതെ ഉള്ളിന്‍റെയുള്ളില്‍ ഒളിപ്പിക്കും വസന്തകാലനിത്യസുഗന്ധമാണ് പ്രണയം. ഇങ്ങനെ പ്രണയത്തെ മനസ്സിന്‍റെ ഭാവനയിലൂടെ എത്രവേണ മെങ്കിലും വര്‍ണ്ണിക്കുവാന്‍ സാധിക്കും. ഭാവനാജനകമായ മനസ്സുകളില്‍ ഉടലെടുക്കുന്ന ഒരുതരം രസകരമായ വിനോദവികാരംമൂലം ഒരാള്‍ക്ക് മറ്റോരാളില്‍ അല്ലെങ്കില്‍ ഒന്നിനു മറ്റൊന്നില്‍ തോന്നുന്ന അനുരാഗമാണ് പ്രണയം. മൃഗങ്ങളേയും പക്ഷികളേയും പൂവിനേയും കാറ്റിനേയും പ്രകൃതിയേയും ഒക്കെ പ്രണയിക്കുന്നവരുണ്ട് ഇവിടെ.
പൊതുവായി പറഞ്ഞാൽ, ഒന്നിന് മറ്റൊന്നിനോടു തോന്നുന്ന ഇഷ്ടത്തിന്റെ ആധിക്യമാണ് പ്രണയം. പ്രണയം തികച്ചും മനസ്സിന്റെ സ്വകാര്യതയാണ്. മാനസീകമായ സ്വർഗ്ഗീയധന്യത
യാണ്, ഐശ്വര്യദേവതയാണ്, സൗന്ദര്യമാണ് എന്നൊക്കെ പറയാം. ആരോടും അനുവാദം ചോദിക്കാതെ നിറവേറ്റാൻ സാധിക്കുന്ന മഹാപ്രതിഭാസമാണത് എന്ന് ഞാൻ പറയും. പ്രതീക്ഷകളില്ലാത്ത മനസ്സിന്റെ അനുഭൂതിയാണ്. ഭാവനയുടെ ഉന്നതതലങ്ങളിൽ വിഹരിക്കുന്ന ദൈവീകമായ ഒരുതരം ഭക്തിയാണ്. അപൂർവ്വം ചില മനസ്സുകൾക്കുമാത്രം ലഭിക്കുന്ന വരദാനമാണ് പ്രണയം.
സ്വന്തമാക്കണമെന്ന സ്വാർത്ഥമോഹം അരുതാത്ത മേഖലയാണ്. കാരണം സ്വന്തമായാൽ പിന്നെ സ്നേഹമായി പരിണമിക്കാവുന്ന വെറുമൊരു ഒരു വികാരമാണത്. സ്നേഹമായി പരിണമി
ക്കുന്നതുവരെമാത്രമേ പ്രണയം പൂർണ്ണമായും ആസ്വദിക്കാനാവൂ. സ്നേഹമായി പരിണമിച്ചാൽ പ്രതീക്ഷകളും കടമയും കടപ്പാടുമായി ദുഖത്തിന്റെ നിഴൽ പ്രണയത്തിന്റെ മേൽ പതിയാൻ തുടങ്ങും. പിന്നെ സ്വർഗ്ഗതുല്യമായ അനുഭൂതിയിൽനിന്നും നരകതുല്യമായ കദനങ്ങൾക്കു വഴിമാറിക്കൊടുത്തു മെല്ലെമെല്ലേ മനസ്സിന്റെ പടിയിറങ്ങുന്നു ആ ഐശ്വര്യ
ദേവത.
പ്രണയത്തിന്റെ കാര്യത്തിലുള്ള അജ്ഞത മനുഷ്യനെ സ്വാർത്ഥനാക്കുന്നു. സ്വന്തമാക്കണമെന്ന മോഹമുദിക്കുന്നതോടെ അവൻ നിരാശനാകുന്നു. ആ നിരാശ ചിലരിൽ ആത്മഹത്യാപ്രവണത
യെപ്പോലും വിളിച്ചുവരുത്തുന്നു. അതുകൊണ്ട് നമുക്കീ പ്രകൃതിയെ പ്രണയിക്കാം. ഋതുഭേദങ്ങൾ
ക്കനുസരിച്ച് ഇഷ്ടമുള്ള നിറങ്ങൾ സ്വീകരിക്കുകയും നാടുകാക്കും കാവൽപ്പടയെപ്പോലെ സ്വാഭിമാനത്തോടെ നിവർന്നു നിൽക്കുകയും ചെയ്യുന്ന പടുകൂറ്റൻ മരങ്ങളും ഫലവൃക്ഷങ്ങളും വിവിധരൂപങ്ങളിൽ വളർന്നു പന്തലിച്ചുനിൽക്കുന്ന ധാരാളം കാറ്റാടിവന്മരങ്ങളും കുറ്റിച്ചെടി
കളും ഇടതൂർന്നു വളരുന്ന പച്ചില ക്കാടുകളിൽ പലവർണ്ണങ്ങളിൽ കായ്ക്കുന്ന ഫലങ്ങൾ ഭക്ഷിച്ച് യഥേഷ്ടം വിഹരിക്കുന്ന പക്ഷിമൃഗാദികളും പച്ചപ്പരവതാനിപോലെങ്ങും മണൽമറച്ച് കൺകുളിരെ കിളിർത്തുനിൽക്കും പുൽക്കൊടികളൂം നിറഞ്ഞ ഈ പ്രകൃതി മനോഹാരിത എന്നും എനിക്കേറെ വിസ്മയങ്ങളാണ് നൽകുന്നത്. ഈ ലോക നിലനില്പിന്റെതന്നെ അംശമായ, പ്രകൃതിയുടെ വരദാനമായ പ്രണയം അനശ്വരമായിരിക്കണമെങ്കിൽ, മനസ്സിൽ പ്രതീക്ഷയുടെ കണികകൾ പോലും തീണ്ടാതിരിക്കണം. ഞാൻ മനോഹരങ്ങളായ പല വർണ്ണപ്പൂക്കളാലും കിളി
കൂജനങ്ങളാലും സമൃദ്ധമായ പ്രഭാതങ്ങളേകുന്ന പ്രകാശരാജനായ സൂര്യനെ പ്രണയിക്കുന്നു. മനസ്സിൽ വല്ലാത്തൊരനുഭൂതിയാണ് എനിക്ക് പ്രഭാതങ്ങളെ കാണുമ്പോൾ. അനുഭൂതിദായകമായ പ്രഭാതങ്ങളാണ് എക്കാലത്തേയും എന്റെ ഉന്മേഷം. ചെന്തൊണ്ടിപ്പഴംപോലെ വാനിൽ ഉദിച്ചു
കാണപ്പെടുന്ന സൂര്യബിംബം ഒന്നു തൊട്ടുനോക്കാൻ മനസ്സിൽ ആശമുളയ്ക്കുന്ന ഒരു കൊച്ചു ബാലികയാകും ഞാൻ ഇരു സന്ധ്യകളിലും. വെളിച്ചത്തെ ഇഷ്ടപ്പെടുന്ന ഞാൻ ആദിത്യന്റെ ആരാധികയാണ്.
No comments:
Post a Comment