Tuesday, November 19, 2019

പുരുഷദിനം



കൂട്ടുകാരായ എല്ലാ അച്ഛന്മാർക്കും സഹോദരന്മാർക്കും മകന്മാർക്കും എന്റെ ഹൃദയം നിറഞ്ഞ പുരുഷദിന ആശംസകൾ !

പുരുഷൻ എന്ന വാക്കുകേട്ടാൽ ആദ്യം മനസ്സിലേക്കോടിയെത്തുന്നത് അച്ഛനാണ്. അച്ഛനാണ് എന്നും എന്റെ ജീവിതത്തിൽ ഏറ്റവും പ്രധാന ഹീറോ. ആൺ പെൺ വ്യത്യാസമില്ലാതെ ഞങ്ങളെ 9 പേരെയും വരച്ച വരയിൽ നിറുത്തി വളർത്തിയ അച്ഛൻ. അനുസരണയിൽ നിൽക്കാതെ വഷളായത് ഒരേയൊരു അനിയൻ.. അത് ഒരു പാഠമാണ്‌ ഇന്നും എല്ലാവർക്കും. അമിതമായാൽ അമൃതും വിഷം എന്ന വലിയൊരു പാഠം.

സ്നേഹം പുറത്തു കാണിച്ചാൽ മക്കൾ വഷളാകുമോ എന്ന് ഭയക്കുന്ന അമ്മയും സ്നേഹം കുറച്ചൊക്കെ പ്രകടിപ്പിക്കുന്ന അച്ഛനും ആയിരുന്നു എനിക്ക്. വളരെ മെലിഞ്ഞ ശരീരപ്രകൃതി.. കുഞ്ഞുന്നാളിൽ എത്ര ആഹാരം തന്നാലും പുഷ്ടിവയ്ക്കാത്ത എന്നെ, എന്തൊക്കെ കൊടുത്താലും ഈ ശരീരം കുതിരില്ല.. അച്ഛന്റെ മോളുതന്നെ. എന്നു പറഞ്ഞ് അമ്മ കുറ്റപ്പെടുത്തുന്നത് ഇപ്പോഴും ഓർമ്മിക്കുന്നു. എന്നെ വെള്ളപ്പാറ്റ, കൂനിക്കുറുമ്പി എന്ന രണ്ട് ഓമനപ്പേരുകളിൽ ആണ് അച്ഛൻ വിളിച്ചിരുന്നത്. കുറുമ്പുകൾ കാട്ടിയാൽ സരൂ എന്ന് ഉച്ചത്തിൽ ഒരു വിളിയുണ്ട്.. അതു കേട്ടാൽ അറിയാം അച്ഛന് ദേഷ്യം കേറിയിട്ടുണ്ട്. അടി ഉറപ്പാണെന്ന്. അടിച്ചാൽ അന്ന് കുശാലാണ്. പുറത്തുപോയി എന്തേലും പലഹാരങ്ങൾ, മിട്ടായി ഒക്കെ വാങ്ങിക്കൊണ്ടുവന്നു തരും. മടിയിലിരുത്തി അടികൊണ്ട് തണർത്ത കാലിൽ തൈലം തേച്ചു തരും.. എന്നിട്ടൊരു ചോദ്യമുണ്ട്.. അച്ഛൻ പലകുറി പറഞ്ഞിട്ടില്ലേ കുറുമ്പുകാട്ടി അച്ഛനെ ദേഷ്യംപിടിപ്പിക്കരുതെന്ന്.. എന്റെ കുട്ടിക്ക് നൊന്തോ.. പോട്ടെട്ടോ.. ഇനി കുറുമ്പൊന്നും കാട്ടാതെ നല്ല കുട്ടിയായിരിക്കണം ട്ടോ എന്ന്...വലിയ ദേഷ്യക്കാരനായിരുന്നു എങ്കിലും അച്ഛന് കുട്ടികളെ അടിക്കേണ്ടിവന്നാൽ ആ മനസ്സ് അപ്സെറ്റ് ആകുന്നത് നന്നായി മനസ്സിലാക്കിയിട്ടുണ്ട് ഞങ്ങൾ. ഓരോ പ്രാവശ്യവും അടികിട്ടുമ്പോൾ വിചാരിക്കും ഇനി നല്ല കുട്ടിയാവണം അച്ഛനെ ദേഷ്യംപിടിപ്പിക്കാതെ എന്ന്.. എന്റെ മരമണ്ടയ്ക്ക് ബുദ്ധി ഉറയ്ക്കാത്ത പ്രായം.. എത്ര അടികൊണ്ടാലും എന്റെ അച്ഛനോട് എനിക്ക് സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ജൗളി വ്യാപാരമായിരുന്നു അച്ഛന്. രാവിലെ പോയാൽ രാത്രിയിൽ എത്ര വൈകിയാലും അച്ഛൻ വന്നുകണ്ടിട്ടേ ഞാൻ ഉറങ്ങാറുള്ളൂ. എല്ലാവരും ഉറങ്ങുമ്പോൾ അമ്മയ്ക്ക് കൂട്ടിരിക്കുക ഒരു പതിവായിരുന്നു. മണിസഞ്ചി അമ്മയ്ക്ക് എണ്ണാൻ കൊടുത്തിട്ട് കുളിക്കാൻ പോകും..ഞാൻ കണ്ണു നിറയെ പൈസ കണ്ടിട്ടുള്ളത് അച്ഛന്റെ മണിസഞ്ചിയിൽ ആണ്.. കുളിച്ചുവന്നാൽ അത്താഴം ഉണ്ണാനിരുന്നാൽ ഞാൻ കിന്നാരം പറയാൻ ചെല്ലും.. കണ്ടില്ലെങ്കിൽ അച്ഛൻ വിളിക്കും. അച്ഛന്റെ വലിയ കൈയിൽ ഒരുപിടിചോറ് ഉരുളയാക്കി എന്റെ കൈയിൽ തന്നിട്ടേ അച്ഛൻ ഊണു കഴിക്കാറുള്ളൂ. എന്റെ കുട്ടി നന്നായി വരും. പോയി കിടന്നുറങ്ങിക്കോളൂ ട്ടോ എന്നു പറയും... ആ അനുഗ്രഹവാക്കുകൾ തന്നെയാണ് ഞാൻ ഇന്നു നായിരിക്കുന്നതിന്റെ പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത് എന്നെനിക്ക് പലപ്പോഴും തോന്നാറുണ്ട്. എന്റെ അച്ഛനെ കുറിച്ചെഴുതാൻ ഈ ആകകാശപ്പരപ്പും മതിയാകാതെ വരും എനിക്ക്.. അത്രയ്ക്കിഷ്ടമായിരുന്നു.ആണ്.. എനിക്ക് അച്ഛനെ.

വിവാഹശേഷമാണ് മക്കളെക്കുറിച്ചുള്ള അച്ഛന്റെ മനസ്സിലെ വേവലാതി ഞാൻ പൂർണ്ണമായി മനസ്സിലാക്കിയത്.. അച്ഛന്റെ കൈവിട്ടു മറ്റൊരാളുടെ കൈയിൽപെട്ട എന്നെക്കുറിച്ചു വലിയ പ്രയാസപ്പെട്ടിരുന്നു അച്ഛൻ.. മനസ്സമാധാനം നഷ്ടപ്പെട്ട അച്ഛന്റെ വാക്കുകൾ ഞാൻ അടുത്തറിഞ്ഞ നാളുകൾ. മക്കളെ പോറ്റുന്ന കാലത്ത് കുഞ്ഞുന്നാളിൽ ചെയ്ത കുറുമ്പു കൾക്കൊക്കെ മനസ്സുകൊണ്ട് ഒരായിരംതവണ മാപ്പിരന്നിട്ടുണ്ട് അച്ഛനോട്.

ഞാൻ ചെന്നൈയിൽ താമസിക്കുന്ന കാലത്തായിരുന്നു അച്ഛന്റെ വിയോഗം. ആ ദേഹത്തു കെട്ടിപ്പിടിച്ചു വായ്വിട്ടു ഉച്ചത്തിൽ കരഞ്ഞുപോയി ഞാൻ.. ഇന്നും അച്ഛനെ ഓർത്ത് സങ്കടപ്പെടാത്ത നാളില്ല. ആ കൈകൊണ്ട് അടിവാങ്ങാനും ആ മടിയിലിരുന്ന് കൊഞ്ചൽ അനുഭവിക്കാനും ഉരുള ഉണ്ണാനും ഞാൻ ഒരു കുഞ്ഞായിരുന്നെങ്കിൽ, എന്റെ അച്ഛൻ തിരിച്ചുവന്നി രുന്നെങ്കിൽ എന്നൊക്കെ ഓർത്തുപോകും... കണ്ണീർ ധാരധാരയായി ഒഴുകുക യാണ് ഇതെഴുതുമ്പോഴും...

Thursday, November 7, 2019

ഭയം

ഭയം, നിഷേധാത്മക ചിന്തകള്, തെറ്റായ വിശ്വാസങ്ങള്, സംശയങ്ങള് എന്നിവയൊക്കെ വിജയത്തിന്റെ ശത്രുക്കളാണ്. ഭയം അനാരോഗ്യകരവും വിനാശകാരിയുമായ ഒരു മാനസികാവസ്ഥയാണ്. ഭയാകുലമായ മനസ്സ് അശാന്തമാണ്. അത് രോഗത്തിന്റെ ഇരിപ്പിടമാണ്. അത് സ്വന്തം കഴിവുകളെ ശാസം മുട്ടിച്ച് കൊല്ലുകയാണ് ചെയ്യുന്നത്.

ഭയം നമ്മില്‍ നെഗറ്റീവ് ഊര്‍ജ്ജം നിറക്കും. ധൈര്യം പോസിറ്റീവ് ഊര്‍ജ്ജവും. ഭയം പലപ്പോഴും നമ്മെ തോല്‍വികളിലേക്കു നയിക്കും. എന്തിനധികം ..ചില സന്ദര്‍ഭങ്ങളില്‍ മരണത്തിനു തന്നെ കാരണം ആയേക്കാം. ഉദാഹരണമായി ഒരു ചെറിയ കഥ പറയാം.

തവളയും പാമ്പും ഉറ്റ ചങ്ങാതിമാരായിരുന്നു. രണ്ടു പേരും പൊങ്ങച്ചം പറയുന്നതില്‍ അതി സമര്ധര്‍ ആയിരുന്നു. അങ്ങിനെ ഒരിക്കല്‍ പാമ്പു പറഞ്ഞു ഞാന്‍ കടിച്ചാല്‍ എന്റെ ഉഗ്രമായ വിഷം ഏറ്റു ആ ജീവി ഉടനെ മരിച്ചു പോകും എന്ന്. ഇത് കേട്ട തവള പറഞ്ഞു നിന്റെ വിഷം ഏറ്റിട്ടല്ല അവര്‍ മരിക്കുന്നത്. പാമ്പു തവളയുടെ ഈഅഭിപ്രായത്തോട് ഒട്ടും സമ്മതിച്ചില്ല. തവളയും വിട്ടു കൊടുത്തില്ല. അങ്ങിനെ രണ്ടു പേരും തമ്മില്‍ തര്‍ക്കമായി. അവസാനം ഒരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു അവര്‍. ഒരു പന്തയം വച്ചു . തവള പമ്പിനോട് പറഞ്ഞു നീ ഒരാളെ കടിച്ചിട്ട്‌ പതുങ്ങിയിരിക്കുക. ഞാന്‍ അയാളുടെ മുന്‍പിലേക്ക് ചാടാം. പിന്നെ ഞാന്‍ ഒരാളെ കടിച്ചിട്ട്‌ പതുങ്ങിയിരിക്കാം. നീ എത്തി നോക്കണം . അപ്പോള്‍ കാണാം ആരു കടിച്ച്ചാലാണ് മരിക്കുന്നതെന്നു . പന്തയം സമ്മതിച്ചു രണ്ടുപേരും ഒരു വയല്‍ വരമ്പത്ത് പോയി ഇരുപ്പായി. അപ്പോള്‍ ആ വയല്‍ വരമ്പത്തുകൂടി ഒരാള്‍ നടന്നു വന്നു. പാമ്പിന്റെ ഊഴമായിരുന്നു ആദ്യം . മുന്‍പേ പറഞ്ഞത് പോലെ പാമ്പു അയാളെ കടിച്ചിട്ട്‌ പതുങ്ങിയിരുന്നു. തവള മുന്‍പിലേക്ക് ചാടി. അയാള്‍ തിരിഞ്ഞു നോക്കിയപ്പോള്‍ തവളയെയാണ് കണ്ടത്. ങ്ഹാ ...തവളയല്ലേ.. എന്ന് കരുതി അയാള്‍ നടന്നു പോയി. അപ്പോള്‍ തവള പറഞ്ഞു കണ്ടോ നീ കടിച്ച ആള്‍ മരിക്കാഞ്ഞത്‌. എന്നാല്‍ ഞാന്‍ കടിച്ചു ആള്‍ മരിക്കുന്നത് നീ നോക്കിക്കോളു എന്നും പറഞ്ഞു തവളയുടെ ഊഴത്തിനായി കാത്തിരുന്നു. അങ്ങിനെ നോക്കിയിരിക്കുമ്പോള്‍ ഒരാള്‍ അതിലൂടെ വരുന്നത് കാണാന്‍ കഴിഞ്ഞു. അയാള്‍ അടുത്തെത്തിയപ്പോള്‍ തവള അയാളെ കടിച്ചിട്ട്‌ പതുങ്ങിയിരുന്നു. പാമ്പു തലയും പൊക്കി നോക്കി നിന്നു. അയാള്‍ തിരഞ്ഞു നോക്കുമ്പോള്‍ അതാ ഒരു പാമ്പു. അയ്യോ എന്നെ പാമ്പു കടിച്ച്ച്ചേ എന്ന് നിലവിളിച്ചു അയാള്‍ മരിച്ചു വീണു. ഒടുവില്‍ പന്തയത്തില്‍ തവള ജയിച്ചു.....

ഇതില്‍ നിന്നും മനസ്സിലെ ഭയം ആണ് അയാളുടെ മരണത്തിനു കാരണം എന്ന് നമുക്കേവര്‍ക്കും മനസ്സിലാക്കാം .

സുഖദുഃഖ സമ്മിശ്രമായ ഈ ഭൂമിയിലെ ജീവിതം വിജയപ്രദമാക്കാന്‍ നമ്മിലെ ഭയത്തെ ദൂരീകരി
ച്ചേ മതിയാവൂ. എപ്പോഴും അനുകൂല സാഹചര്യങ്ങള്‍ തന്നെ ജീവിതത്തില്‍ ഉണ്ടായെന്നു വരില്ല. നാം നേരിടേണ്ടി വരുന്ന പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കണമെങ്കില്‍ നമുക്ക് ധൈര്യം വേണം. ഓരോ പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്തു വിജയത്തിലെത്തുമ്പോള്‍.
നമ്മില്‍ ആത്മവിശ്വാസം അധികരിക്കും. അതിലൂടെ നമ്മിലെ ഭയത്തെ ദൂരീകരിക്കാനാകും.
നിറഞ്ഞആത്മവിശ്വാസത്തോടെ സകല പ്രതികദല സാഹചര്യങ്ങളേയും അതിജീവിക്കുവാ
നുള്ള ധൈര്യവും മനോബലവും കൈവരിക്കുവാന്‍ സര്‌വ്വേശ്വരന്‍ എല്ലാര്‍ക്കും എപ്പോഴും എവിടേയും തുണയായിരിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് ....

അലംഭാവം

ജീവിതം ഹ്രസ്വമാണ്. അതില്‍ അശ്രദ്ധമായി സമയം ചെലവഴിച്ച് നാം പിന്നെയും അതിനെ ഹ്രസ്വമാക്കുന്നു. ഭാഗ്യമാണ് വിജയത്തിന് അടിസ്ഥാനം എന്നും, ജീവിതവിജയങ്ങള്‍ താനേ ഉണ്ടായിക്കൊള്ളുമെന്നും കരുതി ജീവിതം തള്ളിനീക്കുന്നവരുണ്ട്‌. പുതിയ സാധ്യതകളും അവസരങ്ങളും ആരായുവാന്‍ തയ്യാറാവാത്ത ഇവര്‍ക്ക് ജീവിതം, പരാജയം മാത്രമാണ് സമ്മാനിക്കുക. ജീവിതത്തില്‍ യദൃച്ഛയാ ഉണ്ടായ ഒരു വിജയമാവാം ഇക്കൂട്ടരുടെ ഈ അലംഭാവത്തിനു കാരണം. ജീവിത സാഹചര്യങ്ങളെല്ലാം ഭദ്രമാണെന്നു കരുതി നിഷ്ക്രിയരായിരുന്നാല്‍ മെച്ചപ്പെടാനുള്ള അവസരങ്ങള്‍ നാം സ്വയം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. അലംഭാവം മനസ്സില്‍ പ്രവേശിച്ചാല്‍ അവസരം ആനിമിഷം പടിയിറങ്ങുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. യഥാസമയം ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതെ എല്ലാം ഭാഗ്യത്തിലര്‍പ്പിച്ചുകൊണ്ട്‌ അലംഭാവത്തോടെ കഴിയുന്നവര്‍ ഒരു തരം മൂഡ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്. ജീവിതവിജയം കൈവരിക്കാന്‍ നിരന്തരപരിശ്രമവും ആത്മവിശ്വാസവും ധീരതയും കൈമുതലാക്കിക്കൊണ്ട് പോരാടിയേ പറ്റൂ. അലംഭാവം നമ്മുടെവ്യക്തിത്വത്തെ കളഞ്ഞുകുളിക്കാന്‍ മാത്രമേ പര്യപ്തമാവൂ. അതിനാല്‍ നാമേവരും അലംഭാവം വെടിഞ്ഞ് നാള്‍ക്കുനാള്‍ മുന്നേറുവാനുള്ള പരിശ്രമം കൈക്കൊള്ളുകയാണ്‌ വേണ്ടത്.അതിന് നമുക്കേവര്‍ക്കും സാധിക്കട്ടെ!

Wednesday, November 6, 2019

കാത്തിരുപ്പിന്‍റെ സുഖം

കത്താണോ മൊബൈല്‍ഫോണ്‍ ആണോ കൂടുതല്‍ സുഖം. ലോകവും ജനതയും ഇത്ര സ്പീഡ് ആയതു മൊബൈല്‍ഫോണ്‍ കണ്ടുപിടുത്തം കാരണമാണോ എന്ന് എനിക്കിടക്കിടെ സംശയംവരാ
റുണ്ട്.... കാരണം പണ്ടൊക്കെ ജനങ്ങള്‍ക്ക് ഒരുപാടുക്ഷമയു ണ്ടായി രുന്നു... എങ്ങിനെയെന്നോ ... ഒരുകത്തയച്ചാല്‍ അതിന്‍റെമറുപടിവരാന്‍ കുറഞ്ഞത്‌ മൂന്നുദിവസമെങ്കി ലുമാകുമല്ലെ....അപ്പോള്‍ ദേഷ്യപ്പെട്ടുള്ള കത്താണെങ്കില്‍ മറുപടിയെത്തുമ്പോഴേക്കും ദേഷ്യമെല്ലാം പമ്പകടന്നിട്ടുണ്ടാകും. എന്നാലിപ്പോളങ്ങനെയാണോ..? മൊബൈലില്‍ ഉടനെ വിളിച്ചു തെറിയും ചീത്തയും ഒക്കെപ്പറഞ്ഞു ആകെവഷളാക്കും. കൂടുതല്‍ ബന്ധങ്ങള്ളും തകരാന്‍ ഈ മൊബൈല്‍ഫോണ്‍ ഒരു കാരണക്കാരന്‍തന്നെയാണെന്നാണ്‌ എനിക്കുതോന്നുന്നത്.

ഒരു കത്തെഴുതി അതിന്‍റെ മറുപടിക്കായി കാത്തിരിക്കുന്നതിന്‍റെ സുഖമൊന്നു വേറെതന്നെയാണ്. പ്രത്യേകിച്ച് പട്ടാളക്കാര്‍ക്കും വിദേശത്തുജോലിചെയ്യുന്നവര്‍ക്കും ആകെയുള്ള ആശ്വാസം ഈ കത്തെഴുതലും കത്തിന്‍റെമറുപടിക്കായുള്ള കാത്തിരുപ്പും തന്നെയായിരുന്നു. അവരുടെ ജീവിതംതന്നെ ഈ കാത്തിരുപ്പില്‍ത്തന്നെയാണെന്നുപറയാം. പണ്ടൊക്കെ എന്തു രസമായിരുന്നു ജീവിക്കാന്‍.....എന്‍റെ ഭര്‍ത്താവ് ഒരു പട്ടാളക്കാരന്‍ ആയിരുന്നു.....വീട്ടിലെ മൂത്തമകനും ആകെയുള്ള ആണ്‍ തരിയുമായിരുന്നതു കൊണ്ട് അച്ഛനും അമ്മയും എന്തുചെയ്യുന്നതും മകനോടു ചോദിച്ചശേഷമായിരുന്നു. എല്ലാം കത്തെഴുതി കാത്തിരുന്നല്ലേ നടത്തിയിരുന്നത്. ഓര്‍ക്കാന്‍തന്നെ എന്തുരസമാ. കത്തെഴുതുമ്പോള്‍ നമ്മുടെ വാക്കുകളില്‍ ഒരു പക്വതയുണ്ടാകും എഴുതിക്കഴിഞ്ഞു വായിച്ചുനോക്കാം. അപാകങ്ങളുണ്ടെങ്കില്‍ തിരുത്താം അല്ലെങ്കില്‍ കീറിക്കളഞ്ഞു വേറെയെഴുതാം. ഇതുവല്ലതുംനടക്കുമോ ഇപ്പോള്‍. എന്തെങ്കിലും മനസ്സില്‍തോന്നിയാല്‍ ഉടനെ ഒരു SMS അല്ലെങ്കില്‍ ഒരു call പറയാനുള്ളതെല്ലാം എത്രയുംവേഗം പറഞ്ഞു തീര്‍ക്കണമല്ലോ.  വായില്‍വന്നപടി എല്ലാം ഒരു വര്‍ത്തമാനംപറഞ്ഞൊപ്പിക്കും . ചിലപ്പോള്‍ ദേഷ്യമാകും, വഴക്കാകും. പിന്നെ സോറിയുടെ ശരവര്‍ഷം. ടെന്‍ഷന്‍.. എല്ലാം ടെന്‍ഷന്‍...ആ രസകരമായ കാലത്തേക്ക് മടങ്ങിപ്പോകാന്‍ ഇനി ആരെങ്കിലും തയ്യാറാകുമോ...?

കേരളം ശരിക്കും ഭ്രാന്താലയംതന്നെ ....

ലോകനന്മയ്ക്കുവേണ്ടി ചിന്തിക്കേണ്ടുന്ന സമയമെല്ലാം വിട്ടുകൊടുക്കാവുന്ന; വിട്ടുകൊടുക്കേണ്ടുന്ന പല ചെറിയ വിഷയങ്ങളെയും ഊതിപ്പെരുപ്പിച്ച് വര്‍ഗ്ഗക ലാപങ്ങളും വ്യക്തിവൈരാഗ്യങ്ങളും സൃഷ്ടിച്ച്, മുട്ടനാടുകളെയെന്നപോലെ തമ്മിലടിപ്പിച്ച് ചോരയൊഴുക്കിയും ഊറ്റിക്കുടിച്ചും എന്തു നേട്ടങ്ങളാണ് കൊയ്യാനുദ്ദേശിക്കുന്നത് ഈ മലനാട്ടുമക്കള്‍ എന്നാണ് മനസ്സിലാകാത്തത്.
ശബരിമലയില്‍ പെണ്ണുങ്ങള്‍ക്ക്‌ ഉള്ള വിലക്കിനെക്കുറിച്ച് ഒരുപാടു കാലങ്ങ ളായി കേള്‍ക്കാന്‍ തുടങ്ങിയിട്ട്. പലകുറി ആലോചിച്ചുനോക്കി. എന്തിനാണ് ഇത്രയേറെ വാശി ഇക്കാര്യത്തില്‍ ഇരുകൂട്ടര്‍ക്കും. മനസ്സുകൊണ്ട് സ്വസ്ഥമായി രിക്കാന്‍ സാധിക്കുന്ന സമയത്ത് എന്‍റെ വീട്ടില്‍ ഇരുന്നാണ് ഞാന്‍ ഈശരനെ ആരാധിക്കുന്നത്. ഒരമ്പലത്തിലും അത്രയ്ക്കു തൃപ്തിയായി പ്രാര്‍ത്ഥിക്കുവാന്‍ സാധിക്കുമെന്ന വിശ്വാസം എനിക്കില്ലാത്തതുതന്നെയാണതിനുള്ള കാരണ വും. അവിടെ തൊടരുത്, ഇവിടെ നില്ക്കരുത്, അങ്ങനെ ചെയ്യരുത്, ഇങ്ങനെ പറയരുത് എന്നൊക്കെ കേട്ടുകേട്ട് മതിയായിരിക്കുന്നു ശരിക്കും. ഒരു പട്ടാളക്കാരന്‍റെ ഭാര്യയായതുകൊണ്ട് പല ദേശങ്ങളും ചുറ്റിക്കറങ്ങാന്‍ സാധിച്ചു. എവിടെയും ഈ കേരളത്തിലെപ്പോലെ ദൈവവും മനുഷ്യനും തമ്മില്‍ ഇത്ര അകലം കണ്ടില്ലാ ഞാന്‍. ഉത്തരേന്ത്യയില്‍ പണ്ഡിത്ജി സ്ഥലത്തില്ലെങ്കില്‍ ആരതിയെടുത്തു പ്രസാദവും കഴിച്ച് നമുക്ക് നേരത്തിനു വീട്ടിലെത്താം. തമിഴ്നാട്ടില്‍ വിഗ്രഹം പൂജിക്കുന്ന പൂജാരി നമ്മുടെ തലയില്‍ തൊട്ട് അനുഗ്രഹിക്കുന്നു. നെറ്റിയിൽ പൊട്ടുതൊടുവിക്കുന്നു . അവിടെയൊക്കെ ഇല്ലാത്ത എന്ത് ഭ്രഷ്ടാണ് കേരളത്തിലെ സാധാരണ ജനങ്ങള്‍ക്കുള്ളത്‌? ഒന്നും മനസ്സിലാകുന്നില്ല.

കൃഷ്ണനും മുരുകനും ഗണപതിയും അയ്യപ്പനും ഒക്കെ സന്മാര്‍ഗത്തിലൂടെ ജീവിച്ച വഴികാട്ടികളാണ് നമുക്ക്. അവരാരുംതന്നെ ദൈവമല്ല. ദൈവം എന്നാല്‍ ഒരു പ്രപഞ്ചശക്തി. അത് കുടികൊള്ളെണ്ടത് മറ്റെങ്ങുമാല്ലാ, നമ്മുടെ മനസ്സില്‍ത്തന്നെയാണ്. പ്രപഞ്ചശക്തിയുടെ വിഗ്രഹമായി നാം ആരാധിക്കേ ണ്ടത് നമ്മുടെ മനസാക്ഷിയെത്തന്നെയാണ്. മുപ്പത്തിമുക്കോടി ദേവര്‍കളും അവതാരങ്ങളായി നാം വിശ്വസിച്ചുപോരുന്ന ദേവതമാരാണ് എന്നാണെന്റെ വിശ്വാസം.. അവരെ പേടിക്കുകയല്ലാ, മറിച്ച് മനസ്സില്‍ ആരാധിക്കുകയാണ് വേണ്ടത്. നേര്‍വഴിക്കു നടന്നവരോട് നമുക്ക് നേര്‍വഴികാട്ടാന്‍ പ്രാര്‍ത്ഥന ചെയ്യുകയാണ് നാം ചെയ്യേണ്ടത്. അവരെ ദര്‍ശിക്കാന്‍ വിലക്കുകള്‍ ആവശ്യ
മില്ലാ എന്നതുതന്നെയാണ് സത്യവും.

എന്‍റെ അഭിപ്രായത്തില്‍ ഒരു അമ്പലത്തിലും പോകാതെതന്നെ മനുഷ്യരെ
ക്കൊണ്ട്‌ നന്മയുടെ പ്രതീകങ്ങളായി ജീവിക്കാന്‍ സാധിക്കും. എന്നിരുന്നാലും ക്ഷേത്രദര്‍ശനം പണ്ടുമുതല്‍ക്കേ മനുഷ്യരുടെയിടയില്‍ നടന്നുവരുന്ന ഒരു ആചാരമാണ്. പലരുടെയും മനസ്സമാധാനമാണ്. അമ്പലക്കമ്മറ്റിഭാരവാഹിക ളുടെ ഉപജീവനമാര്‍ഗ്ഗമാണ്. ജനങ്ങളുടെ അമിതമായ ഭക്തി പലയിടങ്ങളിലും ചൂഷണം ചെയ്യപ്പെടുന്നുമുണ്ട്. അതൊരു വശം അങ്ങനെ കിടക്കട്ടെ. ഭക്തിക്കും ആരാധനയ്ക്കും ഈ ജാതി, മത, സ്ത്രീ, പുരുഷ ഭേദങ്ങളൊന്നുംതന്നെ ആവശ്യമില്ല. കാരണം നാമെല്ലാം ഈശ്വരസൃഷ്ടിയാണെന്ന വിശ്വാസം നിലനില്ക്കുന്ന കാലംവരെ ഭൂമിയില്‍ ജനിച്ചവര്‍ക്കെല്ലാവര്‍ക്കും ഈശ്വരനെ ആരാധിക്കാനും ദര്‍ശിക്കാനും അവകാശം വേണ്ടതാണ്.

ഈശ്വരന്‍ ഒന്നേയുള്ളൂ. പലരൂപത്തിലും ഭാവത്തിലും മനുഷ്യമനസ്സുകള്‍ ആരാധിക്കുന്നതു കാണുമ്പോള്‍ ജീവിതംകൊണ്ടു ദൈവതുല്യരായിത്തീര്‍ന്നിട്ടുള്ള ദേവതായാരാധനയായിട്ടാണ് ആ ഭക്തിമാര്‍ഗ്ഗത്തെ എനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. നമ്മുടെ കുട്ടിയെ സ്കൂളില്‍ ചേര്‍ത്തിട്ടുണ്ടെങ്കിലും ആ കുട്ടിയെ സ്കൂള്‍സമയങ്ങളില്‍ കാണണമെങ്കില്‍ നമുക്ക് അവിടുത്തെ ഹെഡ്മാഷിനെ കണ്ട് അനുവാദം വങ്ങേണ്ടതുപോലെയും നാം ഫീസുകെട്ടിയാണ് കുട്ടിയെ പഠിപ്പിക്കുന്നത്‌ എങ്കിലും ഒരു കുട്ടി സ്കൂള്‍സമയങ്ങളില്‍ മൊത്തമായും അല്ലാത്തപ്പോള്‍ ഭാഗിഗമായും അദ്ധ്യാപകരെ അനുസരിച്ചു ജീവിക്കേണ്ടിവരുന്നതുപോലെയും തന്നെയാണ് ഒരു അമ്പലത്തില്‍ പോകുമ്പോള്‍ ആ അമ്പലത്തിലെ നിയമങ്ങളും ആചാരങ്ങളും അനുസരിക്കേണ്ടിവരുന്നത്. അത് അത്യന്താപേക്ഷിതം. കാരണം അത് അവരുടെ വിശ്വാസമാണ്. അതിനു സാധിക്കാത്തവര്‍ വീട്ടിലിരുന്ന് ഈശ്വരനെ വിളിക്കുക. അത്രയല്ലേ വേണ്ടൂ. ഒരു രാജ്യത്തെ അഥവാ ഒരു സംസ്ഥാനത്തെ ഭരിക്കുന്നവര്‍ ഉണ്ടാക്കുന്ന നിയമങ്ങളെ നാം അനുസരിക്കുന്നുണ്ടെങ്കിലും പല നിയമങ്ങളും കാലോചിതമായി മാറ്റാതെവരുമ്പോള്‍ സമരങ്ങളും മറ്റുമായി നാമത് നേടിയെടുക്കാറില്ലേ. അതുപോലെയാണ് ഈ ശബരിമലവിവാദവും എനിക്ക് തോന്നുന്നത്.

മാറ്റം പ്രകൃതി നിയമമാണ്. പണ്ട് പെണ്ണുങ്ങള്‍ മാറുമറയ്ക്കാതെ നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് അതുചെയ്യുന്നില്ലേ. മുണ്ടും മുലക്കച്ചയും കെട്ടി നടന്നിരുന്നവര്‍ ഇന്ന് ബ്ലൌസും സാരിയും ഉടുക്കുന്നുണ്ട്. അതും മാറി ഇപ്പോള്‍ ചുരിദാറും പാന്റും ഷര്‍ട്ടും ഒക്കെ വന്നു. ഈ മാറ്റങ്ങളൊക്കെ ഉണ്ടായതുപോലെ ശബരിമലയിലും മാറ്റങ്ങള്‍ ഉണ്ടാകാം...

പണ്ട് ശബരിമലയ്ക്കുപോകാന്‍ വലിയ കഷ്ടപ്പാടുകള്‍ സഹിക്കണമായിരുന്നു. കാല്‍നടയായി വേണം പോകാന്‍ അതുകൊണ്ട് 41 ദിവസം വ്രതം അനുഷ്ടിച്ച് നമ്മുടെ ശരീരത്തിനെ ആ കഷ്ടപ്പാടുകള്‍ സഹിക്കുവാന്‍ പാകപ്പെടുത്തുകയായിരുന്നു ചെയ്തിരുന്നത്. അല്ലാതെ ഇത്രവലിയ ആനക്കാര്യം ഒന്നുമല്ല അത്. ഇപ്പോള്‍ അങ്ങനെയാണോ. കാലം എത്രയോ പുരോഗമിച്ചിരിക്കുന്നു. വണ്ടിയില്‍ പോയി എത്രയോവേഗം നാം തിരിച്ചു വീട്ടിലെത്തുന്നു. ഇന്ന് സകല സൌകര്യങ്ങളും ഉണ്ട് അവിടെ. ഒരു സ്ത്രീയായി ജനിച്ചതുകൊണ്ട് അയ്യപ്പദര്‍ശനം നിരോധിക്കേണ്ടതുണ്ടോ.

സ്ത്രീകള്‍ മാത്രം പൂജിക്കുന്ന അമ്പലങ്ങള്‍ ഇല്ലേ ഇവിടെ? ഞാന്‍ എന്‍റെ 55 വയസ്സുവരെ കാത്തിരുന്ന് അയ്യപ്പനെ ദര്‍ശിക്കാന്‍ അവിടെ ചെന്നപ്പോള്‍ എനിക്കുണ്ടായ ചെറിയൊരു മന:പ്രയാസം ഇവിടെ പറയാം. മല കയറുമ്പോള്‍ പ്രയമേറിയതുകാരണം മുട്ടുവേദന നന്നായി അനുഭവപ്പെട്ടു. അന്നേരം ഞാന്‍ ഭഗവാനോട് മനസ്സുകൊണ്ടു ചോദിച്ചുപോയി, കുറച്ചൂടെ ചെറിയപ്രായമാ
യിരുന്നെങ്കില്‍ എളുപ്പം കയറാമായിരുന്നില്ലേ എന്‍റെ അയ്യപ്പാ എന്ന്. 2014 ല്‍ അയ്യപ്പ സന്നിധിയില്‍ നിന്നുകൊണ്ട് മനം നൊന്ത് മുഖ്യമായി ഞാന്‍ പ്രാര്‍ത്ഥിച്ചത് എത്രയും വേഗം ഒരു ഉണ്ണിയായി എന്‍റെ മോളുടെ വയറ്റില്‍ ഉരുവായി വീട്ടില്‍ വന്ന് നിന്‍റെ ബാലവികൃതികള്‍ കാണിച്ചു തന്നുകൂടേ എന്നും സ്ത്രീകള്‍ പ്രായമേറി അവരുടെ ശാരിരികബലം കുറയുംമുന്നെ ഇവിടെ വരാന്‍ അനുവദിച്ചുകൂടെയെന്നും ആയിരുന്നു. 2015 ല്‍ വീട്ടില്‍ ഉണ്ണി പിറന്നു. ഇതും നടക്കുമായിരിക്കും ഇനി.

വളരെ ചെറുപ്പംമുതല്‍ക്കേ മനുഷ്യനീതിക്ക് പ്രയോജനപ്പെടാത്ത ഒരു ആചാര ങ്ങളെയും പിന്തുടരുന്നതില്‍ ഒട്ടും താല്‍പ്പര്യമില്ലാത്ത ഒരാളാണ് ഞാന്‍.

പോകേണ്ടതുപോലെ അവിടെ പോയില്ലെങ്കില്‍ ഭഗവാന്‍ നോക്കിക്കോളും അങ്ങനെ പോകാത്തവരെ അക്കാര്യത്തില്‍ ഇത്രയ്ക്കു വാശിപിടിക്കേണ്ട കാര്യമുണ്ടോ. അവനവന്‍ ചെയ്യുന്ന കര്‍മ്മത്തിന്റെ ഫലം അവനവന്‍ അനുഭവിച്ചുകൊള്ളുമല്ലോ. ഈ വാശിയുടെ പിന്നില്‍ ആര്‍ക്കൊക്കെയോ എന്തൊക്കെയോ കൊയ്യാനുണ്ട് എന്നതാണ് വാസ്തവം... എന്‍റെ അറിവിന്‌ എത്തിയത് ഞാന്‍ പറയുന്നു. ആലോചിച്ച് ഒരു തീരുമാനത്തില്‍ എത്തിയാല്‍, ഈ വിഷയം വിട്ട് നാടിന്‍റെ നന്മയ്ക്കുള്ള മറ്റെന്തെങ്കിലും നല്ല ചിന്തകളിലേയ്ക്ക് ജനശ്രദ്ധ വഴിമാറിയേനെ.




















ജലമില്ലെങ്കിൽ ഒന്നുമില്ല.

ലോക ജലദിനം ഓരോതുള്ളി ജലവും അമൂല്യം ജലമില്ലെങ്കിൽ ഒന്നുമില്ല. ഈ ജലദിനത്തിൽ ഒരു എളിയ സന്ദേശം. നാം പൈസ മുടക്കി വീടുവയ്ക്കാനൊരുങ്ങുമ്പോൾ ആദ്യം ...