
കൂട്ടുകാരായ എല്ലാ അച്ഛന്മാർക്കും സഹോദരന്മാർക്കും മകന്മാർക്കും എന്റെ ഹൃദയം നിറഞ്ഞ പുരുഷദിന ആശംസകൾ !
പുരുഷൻ എന്ന വാക്കുകേട്ടാൽ ആദ്യം മനസ്സിലേക്കോടിയെത്തുന്നത് അച്ഛനാണ്. അച്ഛനാണ് എന്നും എന്റെ ജീവിതത്തിൽ ഏറ്റവും പ്രധാന ഹീറോ. ആൺ പെൺ വ്യത്യാസമില്ലാതെ ഞങ്ങളെ 9 പേരെയും വരച്ച വരയിൽ നിറുത്തി വളർത്തിയ അച്ഛൻ. അനുസരണയിൽ നിൽക്കാതെ വഷളായത് ഒരേയൊരു അനിയൻ.. അത് ഒരു പാഠമാണ് ഇന്നും എല്ലാവർക്കും. അമിതമായാൽ അമൃതും വിഷം എന്ന വലിയൊരു പാഠം.
സ്നേഹം പുറത്തു കാണിച്ചാൽ മക്കൾ വഷളാകുമോ എന്ന് ഭയക്കുന്ന അമ്മയും സ്നേഹം കുറച്ചൊക്കെ പ്രകടിപ്പിക്കുന്ന അച്ഛനും ആയിരുന്നു എനിക്ക്. വളരെ മെലിഞ്ഞ ശരീരപ്രകൃതി.. കുഞ്ഞുന്നാളിൽ എത്ര ആഹാരം തന്നാലും പുഷ്ടിവയ്ക്കാത്ത എന്നെ, എന്തൊക്കെ കൊടുത്താലും ഈ ശരീരം കുതിരില്ല.. അച്ഛന്റെ മോളുതന്നെ. എന്നു പറഞ്ഞ് അമ്മ കുറ്റപ്പെടുത്തുന്നത് ഇപ്പോഴും ഓർമ്മിക്കുന്നു. എന്നെ വെള്ളപ്പാറ്റ, കൂനിക്കുറുമ്പി എന്ന രണ്ട് ഓമനപ്പേരുകളിൽ ആണ് അച്ഛൻ വിളിച്ചിരുന്നത്. കുറുമ്പുകൾ കാട്ടിയാൽ സരൂ എന്ന് ഉച്ചത്തിൽ ഒരു വിളിയുണ്ട്.. അതു കേട്ടാൽ അറിയാം അച്ഛന് ദേഷ്യം കേറിയിട്ടുണ്ട്. അടി ഉറപ്പാണെന്ന്. അടിച്ചാൽ അന്ന് കുശാലാണ്. പുറത്തുപോയി എന്തേലും പലഹാരങ്ങൾ, മിട്ടായി ഒക്കെ വാങ്ങിക്കൊണ്ടുവന്നു തരും. മടിയിലിരുത്തി അടികൊണ്ട് തണർത്ത കാലിൽ തൈലം തേച്ചു തരും.. എന്നിട്ടൊരു ചോദ്യമുണ്ട്.. അച്ഛൻ പലകുറി പറഞ്ഞിട്ടില്ലേ കുറുമ്പുകാട്ടി അച്ഛനെ ദേഷ്യംപിടിപ്പിക്കരുതെന്ന്.. എന്റെ കുട്ടിക്ക് നൊന്തോ.. പോട്ടെട്ടോ.. ഇനി കുറുമ്പൊന്നും കാട്ടാതെ നല്ല കുട്ടിയായിരിക്കണം ട്ടോ എന്ന്...വലിയ ദേഷ്യക്കാരനായിരുന്നു എങ്കിലും അച്ഛന് കുട്ടികളെ അടിക്കേണ്ടിവന്നാൽ ആ മനസ്സ് അപ്സെറ്റ് ആകുന്നത് നന്നായി മനസ്സിലാക്കിയിട്ടുണ്ട് ഞങ്ങൾ. ഓരോ പ്രാവശ്യവും അടികിട്ടുമ്പോൾ വിചാരിക്കും ഇനി നല്ല കുട്ടിയാവണം അച്ഛനെ ദേഷ്യംപിടിപ്പിക്കാതെ എന്ന്.. എന്റെ മരമണ്ടയ്ക്ക് ബുദ്ധി ഉറയ്ക്കാത്ത പ്രായം.. എത്ര അടികൊണ്ടാലും എന്റെ അച്ഛനോട് എനിക്ക് സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ജൗളി വ്യാപാരമായിരുന്നു അച്ഛന്. രാവിലെ പോയാൽ രാത്രിയിൽ എത്ര വൈകിയാലും അച്ഛൻ വന്നുകണ്ടിട്ടേ ഞാൻ ഉറങ്ങാറുള്ളൂ. എല്ലാവരും ഉറങ്ങുമ്പോൾ അമ്മയ്ക്ക് കൂട്ടിരിക്കുക ഒരു പതിവായിരുന്നു. മണിസഞ്ചി അമ്മയ്ക്ക് എണ്ണാൻ കൊടുത്തിട്ട് കുളിക്കാൻ പോകും..ഞാൻ കണ്ണു നിറയെ പൈസ കണ്ടിട്ടുള്ളത് അച്ഛന്റെ മണിസഞ്ചിയിൽ ആണ്.. കുളിച്ചുവന്നാൽ അത്താഴം ഉണ്ണാനിരുന്നാൽ ഞാൻ കിന്നാരം പറയാൻ ചെല്ലും.. കണ്ടില്ലെങ്കിൽ അച്ഛൻ വിളിക്കും. അച്ഛന്റെ വലിയ കൈയിൽ ഒരുപിടിചോറ് ഉരുളയാക്കി എന്റെ കൈയിൽ തന്നിട്ടേ അച്ഛൻ ഊണു കഴിക്കാറുള്ളൂ. എന്റെ കുട്ടി നന്നായി വരും. പോയി കിടന്നുറങ്ങിക്കോളൂ ട്ടോ എന്നു പറയും... ആ അനുഗ്രഹവാക്കുകൾ തന്നെയാണ് ഞാൻ ഇന്നു നായിരിക്കുന്നതിന്റെ പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത് എന്നെനിക്ക് പലപ്പോഴും തോന്നാറുണ്ട്. എന്റെ അച്ഛനെ കുറിച്ചെഴുതാൻ ഈ ആകകാശപ്പരപ്പും മതിയാകാതെ വരും എനിക്ക്.. അത്രയ്ക്കിഷ്ടമായിരുന്നു.ആണ്.. എനിക്ക് അച്ഛനെ.
വിവാഹശേഷമാണ് മക്കളെക്കുറിച്ചുള്ള അച്ഛന്റെ മനസ്സിലെ വേവലാതി ഞാൻ പൂർണ്ണമായി മനസ്സിലാക്കിയത്.. അച്ഛന്റെ കൈവിട്ടു മറ്റൊരാളുടെ കൈയിൽപെട്ട എന്നെക്കുറിച്ചു വലിയ പ്രയാസപ്പെട്ടിരുന്നു അച്ഛൻ.. മനസ്സമാധാനം നഷ്ടപ്പെട്ട അച്ഛന്റെ വാക്കുകൾ ഞാൻ അടുത്തറിഞ്ഞ നാളുകൾ. മക്കളെ പോറ്റുന്ന കാലത്ത് കുഞ്ഞുന്നാളിൽ ചെയ്ത കുറുമ്പു കൾക്കൊക്കെ മനസ്സുകൊണ്ട് ഒരായിരംതവണ മാപ്പിരന്നിട്ടുണ്ട് അച്ഛനോട്.
ഞാൻ ചെന്നൈയിൽ താമസിക്കുന്ന കാലത്തായിരുന്നു അച്ഛന്റെ വിയോഗം. ആ ദേഹത്തു കെട്ടിപ്പിടിച്ചു വായ്വിട്ടു ഉച്ചത്തിൽ കരഞ്ഞുപോയി ഞാൻ.. ഇന്നും അച്ഛനെ ഓർത്ത് സങ്കടപ്പെടാത്ത നാളില്ല. ആ കൈകൊണ്ട് അടിവാങ്ങാനും ആ മടിയിലിരുന്ന് കൊഞ്ചൽ അനുഭവിക്കാനും ഉരുള ഉണ്ണാനും ഞാൻ ഒരു കുഞ്ഞായിരുന്നെങ്കിൽ, എന്റെ അച്ഛൻ തിരിച്ചുവന്നി രുന്നെങ്കിൽ എന്നൊക്കെ ഓർത്തുപോകും... കണ്ണീർ ധാരധാരയായി ഒഴുകുക യാണ് ഇതെഴുതുമ്പോഴും...