Monday, January 17, 2022
കവിതയിലെ ആധുനികത
എന്താണ് സാഹിത്യം
ശക്തവും ഓജസ്സുള്ളതുമായ വാക്യങ്ങളിലൂടെ ആശയവിനിമയം നടത്തുന്ന കലയാണ് സാഹിത്യരചന. സാഹിത്യത്തെ ഗദ്യം, പദ്യം എന്നീ രണ്ടു വിഭാഗങ്ങളിലായി ആസ്വദിക്കുന്നു. ഗദ്യമായാലും പദ്യമായാലും നാടിൻെറയും മനുഷ്യരുടെയും നന്മയും അതിലൂടെയുള്ള ഉന്നമനവും ആയിരിക്കണം സാഹിത്യരചനകളുടെ ലക്ഷ്യം. സാഹിത്യത്തിൽ ഉത്കൃഷ്ടവും ശ്രേഷ്ഠവുമാണ് കാവ്യകല.
ആരാണ് കവി
സഹാനുഭാവനും സഹൃദയനും ആയിരിക്കും മിക്കവാറും കവികൾ.
വിഷയമേതായാലും വിത/അന്തസ്സത്ത ചോരാതെ രചന നടത്തുവാൻ ഭാവാത്മകമായ ആശയവിനിമയസിദ്ധിയുള്ളവരും സന്ദർഭോചിതമായി പദങ്ങളുടെ മൂർഛകൂട്ടുവാനും മൃദുലമാക്കുവാനും പാടവമുള്ളവരും ആയിരിക്കണം കവികൾ.
യഥാർത്ഥമോ അയഥാർത്ഥമോ ആയ വസ്തുതകളെ സ്വയം അനുഭവിക്കുന്നതുപോലെയോ അനുഭവിക്കേണ്ടിവന്നാലുണ്ടായേക്കാവുന്ന നിരീക്ഷണത്തിലൂടെയോ ആശയസമ്പുഷ്ടമായ വിഷയങ്ങളാക്കി വർണ്ണനാതീതമായി പ്രകാശിപ്പിക്കുവാൻ കഴിവുള്ളവരായിരിക്കണം കവികൾ. ക്രിയകളുടെയും ചിന്തകളുടെയും വികാരങ്ങളുടെയും പരസ്പരബന്ധത്തെയും അവയുടെ മൂല്യത്തെയും കുറിച്ച് ബോധവാനായിരിക്കണം കവി. വസ്തുതകൾ പരിഷ്കരിച്ച് അവയ്ക്ക് നൂതനരൂപം നല്കാൻ പോന്ന ഭാവനാശക്തിയുള്ളവരായിരിക്കണം ഓരോ കവിയും. കാൽപനികവസ്തുതകൾകൊണ്ട് ചുറ്റുപാടുകളെയും കഥാപാത്രങ്ങളെയും സൃഷ്ടിക്കുവാൻ വൈഭവമുള്ളവനായിരിക്കണം കവി. കാലാനുസൃതമായും സമയോചിതമായും മേൽപ്പറഞ്ഞ കഴിവുകളെ പ്രയോഗിക്കുവാൻ വേണ്ടത്ര വിവേചനശക്തിയുണ്ടാവണം ഓരോ കവിക്കും.
എന്താണ് കവിത
സഹാനുഭാവനും സഹൃദയനുമായ ഒരു കവിയുടെ ആത്മാവിഷ്കാരംതന്നെയായിരിക്കും നല്ല കവിതകൾ. വികാരങ്ങളുടെ അനർഗ്ഗളമായ കുത്തൊഴുക്കാണ് കവിത എന്നു പറയാനുള്ള കാരണവുമതുതന്നെയായിരിക്കണം.
മനുഷ്യൻെറയും പ്രകൃതിയുടെയും പ്രതിച്ഛായയാണ് കവിത. കരുത്തുറ്റ വികാരങ്ങളുടെ നൈസർഗിഗമായ ബഹിർഗമനമാണ് എല്ലാ നല്ല കവിതയും എന്നാണ് പ്രസിദ്ധകവി വേഡ്സ് വർത്ത് കവിതയെക്കുറിച്ച് പറഞ്ഞുവച്ചിരിക്കുന്നത്. നാടകകൃത്തും കവിയുമായ ശ്രീ. വിശ്വനാഥകവിരാജൻ തൻെറ സാഹിത്യദർപ്പണത്തിലൂടെ വാക്യം രസാത്മകം കാവ്യം എന്നാണ് കാവ്യത്തെ നിർവ്വചിച്ചിരിക്കുന്നത്. അനുവാചകരിൽ ആഹ്ളാദം ജനിപ്പിക്കുംവിധം അർത്ഥസമ്പുഷ്ടമായ പദങ്ങളെ ഉചിതമായ രീതിയിൽ വാക്യങ്ങളിൽ പ്രയോഗിക്കുന്ന രചനകളെ കാവ്യാത്മകമെന്ന് വിശേഷിപ്പിക്കാം. അനുവാചകരെ അനുഭൂതിദായകമായ ഒരു പ്രത്യേകതലത്തിലേക്ക് ഉയർത്തുന്ന അത്തരം രചനകളെയാണ് കവിത എന്നു വിളിക്കുന്നത്. ഒരു കവിയുടെ വിതയുള്ള സാഹിത്യസൃഷ്ടിയാണ് കവിത എന്നു ചുരുക്കം. കവിതയിൽ നല്ല ആശയമുണ്ടായിരിക്കണം. കല്ലുകടിയില്ലാതെ അനായാസേന ചൊല്ലാൻ സാധിക്കണം. ശ്രവണസുഖവും വേണം. അതിനാണ് പൂർവ്വസൂരികൾ അക്ഷരങ്ങളെ ഗുരു, ലഘു എന്നു തിരിച്ച് ഗണങ്ങളാക്കി പദങ്ങളെ വിന്യസിച്ച് വിവിധ താളങ്ങളാക്കി ഒരു ചട്ടക്കൂടിൻെറ ഉള്ളിൽ കവിത രചിച്ചിരുന്നത്. കാവ്യഭാവന ജന്മവാസനയാണ്. ജന്മസിദ്ധമായ ആ കഴിവുള്ള ആർക്കും കുറച്ചു പരിശ്രമിച്ചാൽ കൈവരുന്ന കലയാണിത്.
എന്താണ് ആധുനികം? എന്താണ് കവിതയിലെ ആധുനികോദ്ദേശ്യം?
പൊതുവായിപ്പറഞ്ഞാൽ സംഗതികളുടെ എളുപ്പത്തിലുള്ള ആവിർഭാവമാണ് ആധുനികം.
കുറെ പദങ്ങള്‍ ഇഷ്ടത്തിനനുസരിച്ച് നിരത്തിയാൽ അത് കവിത ആകുമോ? അതാണോ ആധുനികംകൊണ്ടുദ്ദേശിക്കുന്നത്. ഒരു വളയത്തിൻെറ ഉള്ളിലൂടെ ചാടിയാൽ അതൊരു കലയാകും. എന്നാൽ, വളയമില്ലാതെ ചുമ്മാ ചാടുവാൻ ആർക്കാണ് സാധിക്കാത്തത്. കൈ നനയാതെ മീൻ പിടിക്കുന്ന രീതിയാണ് ആധുനികകവിത എന്നപേരിൽ കവിതയ്ക്കു പുതിയ രൂപം നൽകിയതിൽ ഇപ്പോൾ കാണാനാകുന്നത്. അലസതയുടെ ന്യായീകരണം എന്നു പറയാം. ഒരു ഉദാഹരണം പറയാം. ഒരേ ക്ലാസ്സിൽ പഠിച്ച കുട്ടികൾക്ക് പരീക്ഷവയ്ക്കുമ്പോൾ പല കുട്ടികൾക്കും മാർക്കിൽ വ്യത്യസ്തത ഉണ്ടാകുന്നത് എന്തുകൊണ്ടാണ്? ശ്രദ്ധയോടെ പഠിക്കാൻ ശ്രമിച്ച കുട്ടികളുടെ കഴിവിൻെറ ഫലമല്ലേ അവർക്ക് റാങ്കുകൾ കരസ്ഥമാക്കാനാവുന്നത്.
ഉദാഹരണങ്ങൾ വേറെയുമുണ്ട്. ഒരു വീട് എത്രതന്നെ ആധുനികമായി നിർമ്മിച്ചാലും അളവുനോക്കി കന്നിമൂലയിൽ കുറ്റിയടിക്കുന്നതും അടിത്തറ പണിയുന്നതും കട്ടിളയും ജനാലയും വാതിലുകളും നടക്കല്ലും പണിയുന്നതൊക്കെ നാമുപേക്ഷിക്കുമോ? കവിതയുടെ കാര്യവും മറിച്ചല്ല. അതിന്‍റെ നാരായവേരായ പ്രാചീനത നഷ്ടപ്പെടുത്താതെ വരികൾ ചിട്ടപ്പെടുത്തുമ്പോൾത്തന്നെയാണ് അതൊരു പരിപൂർണ്ണ കവിതയാവുന്നത് എന്നുതന്നെ ഉറപ്പിച്ചുപറയേണ്ടിയിരിക്കുന്നു. അതുതന്നെയാണ് കവിതയിലെ വൃത്തം. "പദ്യം വാര്‍ക്കുന്ന തോതല്ലോ വൃത്തമെന്നിഹ ചൊല്‍വത്". എന്നാണ് പ്രമാണം. വൃത്തത്തെ ഭാഷാവൃത്തങ്ങള്‍ എന്നും, സംസ്കൃത വൃത്തങ്ങള്‍ എന്നും രണ്ടായി തിരിച്ചിട്ടുണ്ട്. കേക, കാകളി, മഞ്ജരി, നതോന്നത തുടങ്ങിയവയെ ഭാഷാവൃത്തങ്ങള്‍ ആയി അംഗീകരിച്ചിരിക്കുന്നു. ഇവ ഈരടികളായിട്ടാണ് എുഴുതുന്നത്. ഇവയുടെ പാദങ്ങൾ മാത്രയടിസ്ഥാനത്തിലാണ്.
സംസ്കൃത വൃത്തങ്ങള്‍ നിരവധിയാണ്. ഇവ നാലുവരി ശ്ലോകങ്ങളായിട്ടാണ് എഴുതുന്നത്. സ്രഗ്ദ്ധര, മാലിനി, പുഷ്പിതാഗ്ര, ശാര്‍ദ്ദൂലവിക്രീഡിതം, വസന്തതിലകം, തുടങ്ങിയവയാണ് മുന്നേ ചിട്ടപ്പെടുത്തിയ സംസ്കൃതവൃത്തങ്ങളിൽ ചിലത്.
പദങ്ങളിൽ ലഘു, ഗുരു അടിസ്ഥാനത്തിലും മാത്രകളുടെ അടിസ്ഥാനത്തിലും ഗണം തിരിക്കാൻ മനസ്സിലാക്കിയാൽ നമുക്ക് പുതിയ താളങ്ങൾ(വൃത്തം) ചിട്ടപ്പെടുത്താനും അവയിൽ നല്ലനല്ല കവിതകൾ രചിക്കുവാനും സാധിക്കും. ലക്ഷണമെഴുതി നാമകരണവും ചെയ്താൽ അതൊരു പുതിയ വൃത്തമായി കണക്കാക്കുകയും ചെയ്യാം.
ഒരു കവിതയ്ക്ക് പൂര്‍ണ്ണരൂപം കൈവരണമെങ്കില്‍ അതിനു വേണ്ടതായ മാനദണ്ഡങ്ങൾ അനുസരിക്കുകതന്നെ വേണം. അവിയലിൻെറ അരപ്പിട്ട് സാമ്പാർ വയ്ക്കുന്നതുപോലെയാണ് താളമില്ലാതെ എഴുതുന്ന കവിതകൾ. ഓലമേഞ്ഞതായാലും ഓടുമേഞ്ഞതായാലും വാർക്കവീടായാലും വീടിനുവേണ്ടതൊക്കെയുണ്ടെങ്കിലേ അതിനെ വീടെന്നു വിളിക്കാൻ സാധിക്കൂ. അല്ലാത്തതിനെ ടെൻറ്, കുടിൽ, കൂര എന്നൊക്കെയല്ലേ നാം പറയുന്നത്.
സാധാരണമെന്നു തോന്നിക്കുന്ന സംഭവങ്ങളിലെ അസാധാരണതകൾ പ്രാചീന കവിഭാഷകളിൽനിന്ന് ആധുനീകരിച്ച് സാധാരണ ജനങ്ങൾ ഉപയോഗിച്ചുവരുന്ന പദങ്ങൾ കണ്ടെത്തി വളരെ ലളിതമായി, ആർക്കും മനസ്സിലാകുംവിധം രചനകൾ നടത്തുക എന്നതല്ലേ ആധുനികത കൊണ്ടുദ്ദേശിക്കേണ്ടത്. തിരക്കുപിടിച്ച ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന കവാതാസ്വാദകർക്ക് ഒരു നിഘണ്ടുനോക്കി പദങ്ങളുടെ അർത്ഥം കണ്ടുപിടിച്ച് മനസ്സിലാക്കേണ്ടി വരാതിരിക്കാൻ പ്രയോജനകരമാകണം ആധുനികത. മറ്റു മേഖലകളിലെല്ലാം ആധുനികതകൊണ്ട് അർത്ഥമാക്കുന്നതും ഇതുതന്നെയല്ലേ.
പ്രകൃതിയോടലിഞ്ഞുചേർന്ന ഗ്രാമീണത നിറഞ്ഞ എളിയ ഭാഷയിലൂടെ കവിത ആവിഷ്കരിക്കുന്ന രീതിയല്ലേ വാസ്തവത്തിൽ ഈ ആധുനികതകൊണ്ട് ഉണ്ടാകേണ്ട നേട്ടം.
മൌലികത തീണ്ടാതെ കൃത്രിമവും ആഢംഭരപൂർണ്ണവുമാണ് ആധുനികമെന്ന പേരിൽ
ഇന്ന് പലരുടെയും രചനകൾ. ആധുനികകവിത എന്നപേരിൽ കവിതയുടെ യാതൊരു നിബന്ധനകളുമില്ലാതെ രചിക്കുന്ന രചനകളെ കവിത എന്നു വിളിക്കാതെ, മറ്റന്തെങ്കിലും പേരു നിശ്ചയിക്കുന്നതായിരിക്കും ഉചിതം. മലയാള കവിതകളിൽ ആസ്വാദ്യമായ ഛന്ദസ്സും വൃത്തവും അലങ്കാരവും എല്ലാം പൂർണ്ണമായി അസ്തമിക്കുവാൻ ഇനി അധികകാലതാമസം ഉണ്ടെന്നുതോന്നുന്നില്ല. അതുണ്ടാകാതിരിക്കുവാൻ പുതിയ തലമുറക്കാർ വൃത്തപരിശീലനം തുടങ്ങുകയേ മാർഗ്ഗമുള്ളൂ.
വൃത്തമഞ്ജരി, വൃത്തരത്നാകരം, ഛന്ദോമഞ്ജരി തുടങ്ങിയ കവിതാപാഠങ്ങളുടെ പുസ്തകങ്ങളിലൂടെ വൃത്തപരിശീലനം നടത്താവുന്നതാണ്.
പ്രൊഫ. ശ്രീലകം വേണുഗോപാൽ മാഷ് വൃത്തപരിശീലനത്തിനുള്ള കൈപ്പുസ്തകമായി രചിച്ച കാവ്യമാനങ്ങൾ എന്ന കൃതിയിൽ കവിതയിലെ വൃത്തത്തിന്റെ ആവശ്യകതയും അത് പരിശീലിക്കുന്ന രീതിയും ഉദാഹരണസഹിതം വൃത്തിയായി പരാമാർശിച്ചിട്ടുണ്ട്.
ഇതിനൊക്കെ പുറമേ,
വൃത്തമഞ്ജരി - ഏആർ രാജരാജവർമ്മ വൃത്തരത്നാകരം – കേദാരഭട്ട (വിവിധ വ്യാഖ്യാനങ്ങൾ) ഛന്ദോമഞ്ജരി – ഗംഗാദാസ് (വിവിധ വ്യാഖ്യാനങ്ങൾ) വാഗ്വല്ലഭം- ദുഃഖഭഞ്ജനകവി വൃത്തമൌക്തികം - ഭട്ട ചന്ദ്രശേഖര ഛന്ദോനുശാസനം - ഹേമചന്ദ്ര ഛന്ദോനുശാസനം -ജയകീർത്തി മന്ദാരമരന്ദ ചമ്പു - ശ്രീ കൃഷ്ണ കവി പിംഗളസൂത്രം (വിവിധ വ്യാഖ്യാനങ്ങൾ) വാണീഭൂഷണം - ദാമോദരമിശ്ര നാട്യശാസ്ത്രം - ഭരതമുനി നാട്യശാസ്ത്രം - വിവ. കെ. പി നാരായണപിഷാരടി എന്നീ ഛന്ദഃശാസ്ത്രഗ്രന്ഥങ്ങളെ പുരസ്കരിച്ച് നൂതനാവൃത്തങ്ങളും ഉൾപ്പെടുത്തി വൃത്തദീപം എന്ന പേരിൽ ശ്രീ. പ്രജീവ് നായർ ഒരു വൃത്തസഹായി പ്രസിദ്ധീകരണത്തിനായി അണിയിച്ചൊരുക്കുന്നുണ്ട്.
……………………………………………………………………………………………………
ഈ സംഭാഷണം ഒന്നു വായിച്ചുനോക്കൂ
എവിടെപ്പോയിട്ടു വരുന്നു നാണുപിള്ളേ…,എതിരേവന്ന സഹപാഠിയോട് കേശുവാശാൻ കുശലം ചോദിച്ചു.
നാണുപിള്ള : ശങ്കുപ്പട്ടേരീടെ ആ ഒറ്റ സന്തതിയില്ലേ ഗൌരി. അവളുടെ വേളിയായിരുന്നു. ഗുരുവായൂരപ്പൻെറ നടയ്ക്കൽ താലികെട്ട്. മറ്റു ചടങ്ങുകൾ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലും. അതും കഴിഞ്ഞു വരുന്നവഴിയാ.
കേശുവാശാൻ : ബലേ ഭേഷ്! സദ്യ എങ്ങനേണ്ടാർന്നു?
നാണുപിള്ള : കേമം കെങ്കേമം. നല്ല കുത്തരീടെ ചോറും നെയ്യും പരിപ്പും, സാമ്പാറ്, അവിയൽ, പച്ചടി, കിച്ചടി, ഓലൻ, എരിശ്ശേരി, പുളിശ്ശേരി, തീയൽ, കൂട്ടുകറി, തോരൻ, ഇഞ്ചി, നാരങ്ങ, മാങ്ങ, പപ്പടം, പഴം, അപ്പം, വട, എള്ളുണ്ട, പ്രഥമൻ, പായസം എല്ലാണ്ടാർന്നു. ചുരിക്കിപ്പറഞ്ഞാ കാകളിയിലും കേകയിലും മഞ്ജരിയിലുമൊക്കെ രചിച്ച നല്ല കവിതകൾ ശ്രവിച്ചാസ്വദിച്ച സുഖോണ്ടാർന്നു ഊണിന്.
കേശുവാശാൻ : അപ്പൊ കുശാലാർന്നൂ ന്നു പറ.
നാണുപിള്ള : അതേ.. അതേ.. ആട്ടെ, ആശാനെങ്ങോട്ടാണാവോ ഈ നേരത്ത്.
മണിമംഗലത്തെ സർപ്പക്കാവിൽ കളമെഴുത്തും പാട്ടും നാളേല്ലേ…. കാര്യേക്കാരനല്ലേ. ഒന്നെത്തിനോക്കീല്ലാച്ചാ ശരിയാവോ…?
നാണുപിള്ള : കണ്ണില് ശ്ശി മയക്കോണ്ടേ. ഉണ്ട മയക്കം തൊണ്ടനുമുണ്ടാമെന്നല്ലേ ചൊല്ല്… ഒന്നു മയങ്ങിയെണീറ്റാല് ഉഷാറാകും. ന്നാ പിന്നെ… ഞാനങ്ങോട്ട്…..
കേശുവാശാൻ : ആയിക്കോട്ടെ.
(ആത്മഗതം)വയസ്സ് എൺപതിനോടടത്തു. എന്നിട്ടും എന്താ ഒരു ശുറുശുറുപ്പ് ഈ നാണുപിള്ളയ്ക്ക്. പഴയ കട്ടയല്ലേ. മായമില്ലാത്ത ഭക്ഷണവും ചിട്ടയുംതന്നെ കാരണം. ല്ലാണ്ടെന്താ…!! ……………………………………………………………………………………………………
ഇവിടെ സദ്യയെ സാഹിത്യത്തോടുപമിച്ചതു കണ്ടോ. സദ്യയിൽ ചോറും കൂട്ടാനും പോലെ സാഹിത്യത്തിൻെറ രണ്ടു വിഭാഗങ്ങളാണ് ഗദ്യവും പദ്യവും. ചോറ് പച്ചരി, കുത്തരി, പാലക്കാടൻ മട്ട, സുരേഖ, ജയ എന്നോക്കെ തരം തിരിക്കുന്നതുപോലെ ഗദ്യത്തെ ലേഖനം, കഥ, ഉപന്യാസം, നോവൽ, ഓർമ്മക്കുറിപ്പ്, സഞ്ചാരം എന്നൊക്കെ തരംതിരിച്ചാസ്വദിക്കാം. കൂട്ടാങ്ങളിൽ ഒഴിച്ചുകൂട്ടാനും എടുത്തുകൂട്ടാനും പോലെ പദ്യം ഭാഷാവൃത്തങ്ങളിലും സംസ്കൃതവൃത്തങ്ങളിലും ആസ്വദിക്കാം. ഓഴിച്ചുകൂട്ടാനിലെ സാമ്പാർ, പുളിങ്കറി, എരുപുളി, പുളിശ്ശേരി തുടങ്ങിയവയെ ഭാഷാവൃത്തങ്ങളായും എടുത്തുകൂട്ടാനിലെ അവിയൽ, കാളൻ, തീയൽ, തോരൻ തുടങ്ങിയവയൊക്കെ സംസ്കൃതവൃത്തങ്ങളായും കണക്കാക്കാം. സംഭാരവും രസവും ഗാഥയായിക്കാണാം. ഇഞ്ചിപ്പുളിയും മാങ്ങ, നാരങ്ങ, പപ്പടം പഴം പായസം തുടങ്ങിയവയെ വിവിധതരം രാഗങ്ങളിൽ ആസ്വദിക്കാവുന്ന ഗാനങ്ങളുടെ തരംതിരിവുകളായും കാണാനുള്ള വൈഭവമുണ്ടാകും ഒരു നല്ല കവിക്ക്
എന്നാൽ ഇന്ന് കവിതയുടെ ഗതി പരിതാപകരംതന്നെ. ഉപ്പില്ലാത്ത പഴംകഞ്ഞി മോന്തുന്നപോലെയാണ് അതു വായിക്കാനാവുന്നത്.
നല്ല സംസ്കാരങ്ങൾ ഈ ജഗത്തിൽനിന്ന് മാഞ്ഞുപോകാതെ സംരക്ഷിക്കേണ്ടത് ഓരോ പൌരന്റെയും കടമയാണെന്ന ബോധത്താൽ, എന്റെ അറിവിന്റെ പരിമിതിയിൽനിന്നുകൊണ്ട് കുറിച്ചതാണ് ഈ ലേഖനം. തെറ്റുകൾ കണ്ടാൽ ആർക്കും തിരുത്താവുന്നതാണ്.
Subscribe to:
Comments (Atom)
ജലമില്ലെങ്കിൽ ഒന്നുമില്ല.
ലോക ജലദിനം ഓരോതുള്ളി ജലവും അമൂല്യം ജലമില്ലെങ്കിൽ ഒന്നുമില്ല. ഈ ജലദിനത്തിൽ ഒരു എളിയ സന്ദേശം. നാം പൈസ മുടക്കി വീടുവയ്ക്കാനൊരുങ്ങുമ്പോൾ ആദ്യം ...